കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) പന്ത്രണ്ടാം സീസണിന് നാളെ കൊൽക്കത്തയിൽ പന്തുരുളും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും. സ്പോൺസർമാരുടെ അഭാവം മൂലം നീണ്ടുപോയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശി കൂടി എത്തുന്നതോടെ ഇത്തവണ മൊത്തം 14 ടീമുകൾ കിരീടത്തിനായി പോരാടും. ഹോം ആന്റ് എവേ രീതിക്ക് പകരം ഓരോ ടീമും പരസ്പരം ഓരോ തവണ മാത്രമേ ഏറ്റുമുട്ടുകയുള്ളൂ. ഓരോ ടീമിനും ആകെ 13 മത്സരങ്ങൾ വീതമുണ്ടാകും. ഇത്തവണ പ്ലേ ഓഫ്, എലിമിനേറ്റർ, ഫൈനൽ മത്സരങ്ങൾ ഉണ്ടാകില്ല. 91 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
