കോഴിക്കോട്: വിഴിഞ്ഞം, സിയാൽ മാതൃകയിൽ ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. 100 കോടിയുടെ വികസനം നടത്തി വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മാറ്റും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് തുറമുഖം വികസിപ്പിക്കുന്നത്. പുതിയ വികസനം വഴി നിരവധി പേർക്ക് പുതുതായി ജോലി ലഭിക്കാനും നിലവിൽ ജോലി ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കാനും സാഹചര്യമൊരുങ്ങും.
വികസനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും ചർച്ചകൾ നടത്തി, അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
