കൊച്ചി: കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സൂരജ് ലാമയുടെ തിരോധാന കേസ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന എസ്ഐടി അന്വേഷിക്കും.
മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
കുവൈറ്റിൽ നാല് ഹോട്ടലുകൾ ഉണ്ടായിരുന്ന സൂരജ് സൂരജ് ലാമയുടെ ഒരു മാസം പഴക്കമുള്ള മൃതദേഹമാണ് എച്ച് എം ടി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബർ 30 നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. കളമശേരി പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കുവൈറ്റിൽ നിന്ന് ഡിപോർട്ട് ചെയ്ത വ്യവസായി സൂരജ് ലാമ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൊച്ചിയിൽ എത്തിയത്.
