ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിൽ-കർഷക നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെ നീണ്ടുനിൽക്കും. നാല് പുതിയ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കുക, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ എന്നിവ പിൻവലിക്കുക, ശാന്തി ആക്ട് റദ്ദാക്കുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ.
സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. 10 പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരത്തിൽ രാജ്യത്തുടനീളം ഏകദേശം 30 കോടി തൊഴിലാളികൾ അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്.
ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ആശുപത്രികൾ, ആംബുലൻസുകൾ, മെഡിക്കൽ സ്റ്റോറുകൾ, പാൽ വിതരണം, പത്രവിതരണം ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എന്നീ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
