കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയിൽ നിർണായകമാകുക. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം.
കേസിൽ 256 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വളരെ സമഗ്രമായ റിപ്പോർട്ടാണ് എസ്ഐടി സംഘം നൽകിയത്. സാമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താൻ എസ്ഐടിയ്ക്ക് കോടതി അനുമതി നൽകി.
നേരത്തെ വി എസ് എസ് സിയിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു. ഇതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന നിർദേശം. മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് പരിശോധന നടത്തുക. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്.
