ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണ വെങ്കിടേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1985-2000 കാലഘട്ടങ്ങളിൽ നിരവധി മലയാളം സിനിമകൾക്കായി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ വ്യക്തിയാണ് എസ്.പി. വെങ്കിടേഷ്. 1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കിടേഷ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും എസ്.പി. വെങ്കിടേഷിനെ പ്രിയങ്കരനാക്കി.
രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മാന്ത്രികം, സ്ഫടികം തുടങ്ങി നിരവധി സിനിമകളിലൂടെ എസ്.പി. വെങ്കിടേഷ് മലയാളികൾക്ക് പ്രിയങ്കരനാണ്.
