തിരുവനന്തപുരം: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പിൽ ഉപവാസം ആരംഭിച്ച് ഹർഷിന. കുടുംബസമേതമാണ് ഹർഷിനയുടെ ഉപവാസ സമരം. രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു.
തൻ്റെ അവസ്ഥക്ക് കാരണമായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ഹർഷിന സമരരംഗത്താണ്. ആരോഗ്യമന്ത്രി വാക്കുപാലിക്കാതെ വന്നതോടെയാണ് അവരുടെ വസതിക്ക് മുമ്പിൽ ഉപവാസം നടത്താൻ ഹർഷിന നിർബന്ധിതയായത്. നീതിലഭിക്കും വരെ സമരം തുടരാനാണ് ഹർഷിനയുടെ തീരുമാനം.
2017 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറിനകത്ത് കത്രിക മറന്നുവച്ചത്. വയറുവേദന വിട്ടുമാറാതെ വന്നതോടെയാണ് 2022 ൽ നടത്തിയ സ്കാനിംഗിൽ കത്രിക കണ്ടെത്തിയത്. ശസ്‌ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനക്ക് വയറുവേദനയിൽ നിന്ന് മോചനമുണ്ടായില്ല.
