കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാൻഡ് റിപ്പോർട്ട്. ലൈംഗിക അതിക്രമം ഉണ്ടായെന്ന് അറസ്റ്റിന് ശേഷവും മൊഴി ഷിംജിത ആവർത്തിച്ചു. ഷിംജിതയുടെ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു. ബസിൽ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല. പ്രതി ഷിംജിത മുസ്തഫ ഏഴ് വിഡിയോ ചിത്രീകരിച്ചു. ദീപക് ആത്മഹത്യ ചെയ്തത് വിഡിയോ പ്രചരിപ്പിച്ചതിലുള്ള മനോവിഷമത്തെ തുടർന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഷിംജിത മുസ്തഫക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകി. ഫോണിൽ നിന്നും കണ്ടെടുത്ത വിവാദ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം, തനിക്ക് ബസിൽ വച്ച് ലൈംഗിക അതിക്രമം നേരിട്ടു എന്ന പ്രാഥമിക മൊഴിയിൽ ഷിംജിത ഉറച്ചു നിൽക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നും, തെളിവിനായാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നും ഷിംജിത മൊഴി നൽകി.
ഷിംജിത മുസ്തഫയുടെ ഫോൺ വിശദമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. ദീപകിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച തന്നെ അന്വേഷണസംഘം ഷിംജിതയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും, ഷിംജിതയിൽ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
