പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ അടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തിൽ പരിശോധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം നിഷേധിച്ചാൽ പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കും. നിലവിൽ ഈ മാസം 24 വരെ റിമാൻഡ് ചെയ്ത രാഹുൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ്.
അതേസമയം സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് രാഹുൽ എന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
