വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അടുത്ത മാസം നേരിൽ കണ്ടേക്കും. ഇറാൻറെ വ്യാപാര പങ്കാളികൾക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോർജ്ജ രംഗത്ത് ‘ശാന്തി’ ബിൽ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു.
ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അവ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ചർച്ചകൾ നന്നായി നടക്കുന്നു എന്നും യു എസ് അംബാസഡർ വിവരിച്ചു.
വ്യാപാര കരാറും ആണവോർജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്യുന്നത്. ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന ബില്ലാണ് ശാന്തി ബിൽ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം ആയിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുമായുള്ള ചർച്ചകൾ അമേരിക്ക തന്നെ മുൻകൈ എടുത്ത് പുനരുജ്ജീവിപ്പിക്കുന്നത്.
