സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും.

രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64–ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണു തീം സോങ് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *