ന്യൂ ഡൽഹി: സിഎംആർഎൽ എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് മുതൽ അന്തിമവാദം ആരംഭിക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് വരുന്നത്. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആർഎല്ലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരിഹസിച്ചിരുന്നു.
കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്‌ഐഓയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് കേസ് വാദം കേൾക്കുന്നത് മാറ്റിയത്.
