ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിക്കുക.
ബഹിരാകാശത്തുനിന്ന് കുറഞ്ഞ ചെലവിൽ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എൻട്രി ക്യാപ്സ്യൂൾ അയക്കുന്നത്. വിക്ഷേപിച്ച് രണ്ട് മണിക്കൂറിനകം ക്യാപ്‌സ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്യും.
511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവയാണ് അന്വേഷയ്ക്ക് പുറമെയുള്ള ബാക്കി ഉപഗ്രഹങ്ങൾ. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് മുഖേനെയാണ് ഈ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപണത്തിനെത്തിയത്.
