കൊച്ചി: മെയ് മാസത്തിൽ കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തിൽ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടിവച്ച് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. എൽസ-3 എന്ന കപ്പലായിരുന്നു അപകടത്തിൽ പെട്ടത്.
1227.62 കോടി രൂപയാണ് എംഎസ്സി കമ്പനി കോടതിയിൽ കെട്ടിവച്ചത്. നേരത്തേ കമ്പനി തുക കെട്ടിവയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി അകിറ്റേറ്റ-2 എന്ന കപ്പൽ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
എന്നാൽ ബാങ്ക് ഗ്യാരന്റി തുക കെട്ടിവച്ചതോടെ കപ്പൽ വിട്ടയക്കാൻ ഹൈക്കോടതി അനുവാദം നൽകി. കപ്പല്‍ അപകട കേസിൽ വിധി അനുകൂലമായാല്‍ പലിശ ഉൾപ്പെടെ ഈ തുക സംസ്ഥാനത്തിന് ലഭിക്കും.
അപകടത്തിൽ 9,531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. എന്നാൽ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനി പറയുന്നത്.
