കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഇതുവരെ സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താൻ കോടതി അനുമതി നൽകിയപ്പോൾ വരവു ചെലവ് കണക്കുകൾ ഉൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരുടെ വിമർശനം.
ബില്ലുകളുമായി ബന്ധപ്പെട്ട കാലതാമസം ചൂണ്ടിക്കാട്ടി ഒരു മാസം കൂടി സമയം ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിച്ചു. ഇപ്പോൾ നൽകിയത് അവസാന അവസരമാണെന്നും ഒരു മാസത്തിനുള്ളിൽ കണക്കുകൾ സമർപ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
