കൊച്ചി: ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനെതിരെ പ്രതികരിച്ച് മന്ത്രി പി രാജീവ്. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജി. പാർട്ടി ഘടകങ്ങളിലില്ല, ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും പി രാജീവ് വിമർശിച്ചു.
ഒരു ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ട്. റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ടു പോകുന്നവർ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും. വികസനവും ക്ഷേമവുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
