കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് വധക്കേസിൽ അന്വേഷണ സംഘത്തിലെ അംഗവും കേസിലെ 132 –ാം സാക്ഷിയുമായ എസ്ഐ ജീവൻ ജോർജിന്റെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുൻപാകെ പൂർത്തിയായി. മൂന്നാം പ്രതി പ്രജി കുമാറിന്റെ കടയിൽ പരിശോധന നടത്തി സയനൈഡ് കണ്ടെടുത്തതായി സംഭവകാലത്ത് എസ്ഐ ആയിരുന്ന ജീവൻ ജോർജ് അന്വേഷണസംഘത്തിലെ അംഗം എന്ന നിലയിൽ കോടതിക്കു മുൻപാകെ മൊഴി നൽകി. 2011 ൽ കടലക്കറിയിൽ സയനൈഡ് കലർത്തി ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ഇനി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ആർ. ഹരിദാസിന്റെ വിസ്താരം മാത്രമാണ് കേസിൽ പൂർത്തിയാകാനുളളത്. ഇത് ജനുവരി 12 ന് നടക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഹീർ അഹമ്മദ് എന്നിവർ ഹാജരായി. ഒന്നാം പ്രതിക്ക് വേണ്ടി കെ.പി. പ്രശാന്ത് മൂന്നാം പ്രതിക്ക് വേണ്ടി എം.രാജേഷ് കുമാർ എന്നിവർ സാക്ഷിയെ എതിർവിസ്താരം ചെയ്തു.
ഒന്നാം പ്രതി ജോളിയുടെയും ബന്ധുക്കളുടെയും ബാങ്ക് രേഖകൾ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നിന്നും കണ്ടെടുത്തതായും രണ്ടാംപ്രതി എം.എസ്. മാത്യു ഒരു ജ്വല്ലറിയിൽ ജീവനക്കാരൻ ആയിരുന്നു എന്നും ആ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകിയതും പോളിഷ് ചെയ്ത് നൽകിയതും മൂന്നാം പ്രതി പ്രജികുമാർ ആയിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായതായും ജീവൻ ജോർജ് കോടതി മുമ്പാകെ നൽകിയ മൊഴിയിൽ വിശദീകരിച്ചു. റോയ് തോമസിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത കോഴിക്കോട് മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലെ ഡോ. സുജിത്ത് ശ്രീനിവാസിന്റെ എതിർവിസ്താരം വ്യാഴാഴ്ച നടക്കും.
