കോഴിക്കോട്: മിൽമ പാലിന് വില കൂട്ടാൻ ആലോചന നടക്കുന്നുണ്ടെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും കെഎസ് മണി പറഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിൽ ഇതേ സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഏറ്റവും വലിയ പാൽ സംഭരണം മലബാർ മേഖലയിലാണ്. ദിവസവും 73000-ഓളം ലിറ്റർ സംഭരണം ഉണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ് പാൽവില കൂട്ടാൻ ആലോചിക്കുന്നത്.
വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമ ചെയർമാൻ വ്യക്തമാക്കിയത്. ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അത് തടയാനും അവരെ സംരക്ഷിക്കാനും വില കൂട്ടേണ്ടതുണ്ട്. അടുത്ത ഭരണസമിതി യോഗത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുക.
പാൽവില വർധിപ്പിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ ക്ഷീര കർഷകർ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ പാൽവില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നത്.
