ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു. സമാധാനത്തിന് വേണ്ടിയുള്ള വാദങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പാകിസ്താൻ പതാകയുടെയും നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ അപ്ലോഡ് ചെയ്തതിനും, ‘ഓപ്പറേഷൻ സിന്ദൂറിനെ’ വിമർശിച്ചതിനും അറസ്റ്റിലായ അഭിഷേക് സിംഗ് ഭരദ്വാജ് എന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. ഒരു പാകിസ്താൻ സ്വദേശിയുമായി ആശയവിനിമയം നടത്തി എന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
എന്നിരുന്നാലും, പ്രതിയുടെ ഭാഗത്തുനിന്നും വിദ്വേഷം പടർത്തുന്നതോ ഇന്ത്യക്ക് എതിരെയുള്ളതോ ആയ പരാമർശങ്ങൾ ഉണ്ടായതായി എഫ്‌ഐആറിൽ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിനു വേണ്ടി സംസാരിക്കുന്നത് ഒരു പൗരന്റെ അവകാശമാണെന്നും അത് രാജ്യത്തിനെതിരായ കുറ്റമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.
