ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാൻ, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീലുകൾ നൽകിയിരുന്നത്. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
