തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടൻ അപ്പീൽ സമർപ്പിക്കാനാണ് നീക്കം.
അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുൻപ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരിൽകണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയിൽ ആയി അയച്ചു നൽകുകയോ ചെയ്‌തേക്കും.
ആന്റണി രാജു മേൽക്കോടതിയിൽ പോയി അയോഗ്യത നീക്കിയാലും ആൻറണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തൽ. സീറ്റ് സി.പിഐ.എം ഏറ്റെടുക്കുകയോ കേരള കോൺഗ്രസിന് നൽകുകയോ ചെയ്തേക്കും. തനിക്ക് അവസരമില്ലെങ്കിലും സീറ്റ് പാർട്ടിക്ക് വേണമെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.
