മുംബൈ: മഹാരാഷ്ട്രയിൽ ജനുവരി 15 ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് 68 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ദിവസത്തിന് മുമ്പുതന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ഗണ്യമായ മുൻതൂക്കം നേടി. വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനെ തുടർന്നാണ് ഫലം പുറത്തുവന്നത്.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 68 സീറ്റുകളിൽ 44 സീറ്റുകൾ ബിജെപിക്കാണ്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് താനെ ജില്ലയിലെ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, പൻവേൽ, ഭിവണ്ടി, ധൂലെ, ജൽഗാവ്, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
നാമനിർദേശ പത്രിക പിൻവലിക്കാൻ എതിരാളികൾക്കെതിരേ എന്തെങ്കിലും സമ്മർദം ചെലുത്തിയിട്ടുണ്ടോ, പ്രലോഭിപ്പിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
