തിരുവനന്തപുരം: പീഡന പരാതിയെത്തുടർന്ന് പൊലീസ് അന്വഷണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സമീപകാലത്ത് പാർട്ടിക്ക് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കിയ രാഹുലിനെ മാറ്റി നിർത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കുര്യൻറെ പക്ഷം. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് കുര്യൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ പരിഗണിക്കാമെന്ന് ഒരു വിഭാഗം നേതാക്കൾ നൽകിയ ഉറപ്പിൽ രാഹുൽ പ്രതീക്ഷ അർപ്പിച്ചിരിക്കെ കുര്യൻ നടത്തിയ വിമർശനം രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടിയായിരിക്കുകയാണ്.
