ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിനുള്ള ചർച്ച സജീവമാക്കി കോൺഗ്രസ്സ്. മായാവതിയുടെ ബിഎസ്പി വന്നാൽ സ്വീകരിക്കുമെന്നാണു പ്രഖ്യാപനം. നിലനിൽപിന് ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകാതെ തരമില്ലെന്ന സ്ഥിതിയിലാണു ബിഎസ്പി.
അതേസമയം, ഉത്തർപ്രദേശിൽ 6 മാസത്തിനകം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. സംഘടനാശേഷി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്. പാർട്ടി ശക്തിപ്പെടുത്തുന്നതിനാണു മുൻഗണനയെങ്കിലും സഖ്യത്തിൽ ബിഎസ്പി ഭാഗമാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു.
2027 ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുവിഹിതം ഉറപ്പിക്കാനുള്ള ശക്തിപ്രകടനമായി പഞ്ചായത്ത് അങ്കത്തെ മാറ്റാനാണു ശ്രമം.
