ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാലിനെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 19 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകം നടന്നു 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്.
കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാല്‍ പിറ്റേന്നാണ് മരിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യന്‍ കോളേജിലെ പരിപാടിക്കായി എത്തിയപ്പോള്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കോടതിക്ക് മുന്നില്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നല്‍കുന്നതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
