തിരുവനന്തപുരം: തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതില്‍ താൻ അപമാനിതയായെന്ന വികാരം പ്രകടിപ്പിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ. പുതിയ മേയർക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം. ഇന്നലെ മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നായിരുന്നു വിവി രാജേഷിന്‍റെ വിശദീകരണം.
ശ്രീലേഖയെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നേതാക്കള്‍ നടത്തിയെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം. ഇന്നലെ രാവിലെ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്ബ് ശ്രീലേഖ മടങ്ങിയിരുന്നു. ശ്രീലേഖ കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തുപോയത് ചർച്ചയായിരുന്നു.
ഹാളില്‍ രാജേഷിന്‍റെ സത്യപ്രതിജ്ഞയും ആഘോഷവും പൊടിപൊടിക്കുമ്ബോഴാണ് അതിലൊന്നും ചേരാതെ ആർ ശ്രീലേഖ മടങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോവുകയായിരുന്നു.
