കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള തന്റെ ബന്ധം 2009 തുടങ്ങിയതാണ്. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് ഈ സൗഹൃദം തുടങ്ങിയത്. പോറ്റിയുടെ നിർദേശ പ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമാണത്തിന് പണം മുടക്കിയത് താനാണെന്ന് ഗോവർധൻ ജാമ്യാപേക്ഷയിൽ പറഞ്ഞു.
അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിൽ സംഭാവന നൽകിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപ ഇങ്ങനെ നൽകി. പാളികൾ സ്വർണം പൂശിയശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപ്പിച്ചു. ഇതിന് ശേഷം തന്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഗോവർധൻ ആരോപിച്ചു.
