പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി : കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അവരുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് എറണാകുളം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തത്. എറണാകുളം നോര്‍ത്ത് പോലീസ് എസ്‌ഐ പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം ആരംഭിച്ചത്.

കോതമംഗലം ഭാരത് ലജ്‌ന ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരായ സോണിയ സെബാസ്റ്റ്യന്‍, നിഥിന്‍, ഗിരീഷ്, അലന്‍, അലക്‌സ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എറണാകുളം നോര്‍ത്ത് സെന്‍റ് ബെനഡിക്ട് റോഡില്‍ റാം മന്ദിര്‍ വീട്ടില്‍ ഉമേഷ് കുമാര്‍ (64) ആണ് തട്ടിപ്പിനിരയായത്. സൊസൈറ്റില്‍ പണം നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇതുപ്രകാരം 2022 മാര്‍ച്ച് 15ന് ഉമേഷ് കുമാര്‍ തന്‍റെ ഐസിഐസിഐ ബാങ്കിലെ മരട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും പ്രതിയായ സോണിയ സെബാസ്റ്റ്യന്‍റെ ആക്‌സിസ് ബാങ്ക് കോതമംഗലം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. ഇതുവരെ വാഗ്ദാനം ചെയ്ത പലിശയോ തട്ടിയെടുത്ത തുകയോ നൽകാത്തതിനെ തുടർന്നാണ് ഉമേഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *