കൊച്ചി: നടിയെ അക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് ദിലീപിന് വിട്ടുനൽകാൻ ഉത്തരവ് നൽകി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായി 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ കുറ്റവിമുക്തണെന്ന് വിധി വന്നതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദ്ദേശം. കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.
