നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.

ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്. 6 പ്രതികളും ഇയൊരൊറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. തുടരന്വേഷണം വേണമെന്ന് ആദ്യഘട്ട കുറ്റപത്രത്തില്‍ ശുപാര്‍ശയുണ്ടെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനെന്നാണ് വിശദീകരണം.

പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും കൃത്യത്തിനുമപ്പുറത്ത് മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് എന്നതിന്റെ സൂചനകളൊന്നും ആദ്യഘട്ട റിപ്പോര്‍ട്ടിലില്ല. അതിനുശേഷമാണ് ഗൂഢാലോചനാവാദം നിരത്തി ദിലീപിലേക്ക് അന്വേഷണമെത്തുന്നത്. ജയിലില്‍ക്കിടന്ന് പള്‍സര്‍ സുനി അയച്ച കത്തിനെ ആസ്പദമാക്കി മാത്രമാണോ ദിലീപിലേക്ക് അന്വേഷണം എത്തിയതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *