കൊച്ചി : രാജ്യത്തെ ആദ്യ കൾച്ചറൽ കോൺഗ്രസിന് 20 മുതൽ കേരളം വേദിയാകും. സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ സന്ദേശങ്ങൾ മുൻനിർത്തി 20 മുതൽ 22 വരെ എറണാകുളത്ത് എട്ടുവേദികളിലായാണ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. 20-ന് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയെന്നതാണ് നമ്മുടെ സംസ്‌കാരം.
പരസ്‌പര വിദ്വേഷത്തിന്റെയും ഭയാശങ്കകളുടെയും കാലയളവിൽ എല്ലാവരെയും ചേർത്തുപിടിച്ച് ഒത്തൊരുമയോടെ ജീവിക്കാൻ പ്രചോദനം നൽകുകയെന്നത് ഇൗ സാംസ്‌കാരിക കൂട്ടായ്‌മയുടെ സന്ദേശമാണ്. വ്യത്യസ്‌ത അഭിപ്രായങ്ങൾ പറയാനും കേൾക്കാനും നിലപാടുകൾ വ്യക്തമാക്കാനുമുള്ള വേദിയാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് എഴുത്തുകാർ, ചരിത്രകലാപ്രവർത്തകർ, സിനിമാ- കലാപ്രവർത്തകർ എന്നിവർ പങ്കെടുക്കും.
കലാവിഷ്കാരങ്ങൾ, സംവാദങ്ങൾ, സെമിനാർ, അഭിമുഖങ്ങൾ, നാടക–സിനിമാ പ്രദർശനങ്ങൾ, ഗോത്ര – നാടൻ – ക്ലാസിക്കൽ കലാവതരണങ്ങൾ തുടങ്ങിയവ നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള പ്രമുഖ കലാ–സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും.
ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് കൂട്ടായ്മയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്.
ഉദ്‌ഘാടന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഹിന്ദി കവി അശോക് വാജ്പയ്, തെലുങ്കുസാഹിത്യകാരനും ചലച്ചിത്രഗാന രചയിതാവുമായ സുദ്ധല അശോക് തേജ, എൻ റാം തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 9.30ന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 51 പേരുടെ തായന്പക അരങ്ങേറും. ടി പത്മനാഭൻ, സൈദ്മെർസ, ഷീല, പി കെ മേദിനി, ഉമയാൾപുരം കെ ശിവരാമൻ അടക്കമുള്ള 10 പ്രമുഖരെ ചടങ്ങിൽ ആദരിക്കും. 22ന് വൈകിട്ട് സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികകൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.
മന്ത്രി പി രാജീവ്, സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യർ, പ്രോഗ്രാം വർക്കിങ് കമ്മിറ്റി ചെയർമാൻ എം അനിൽകുമാർ, പ്രമോദ് പയ്യന്നൂർ, മുരളി ചീരോത്ത്, എബ്രഹാം മാത്യു, ഒ എസ് ഉണ്ണിക്കൃഷ്‌ണൻ, ഡോ. എം സത്യൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
