മസാല ബോണ്ട്: ‘ഇഡി നടപടി നിയമ വിരുദ്ധം, നോട്ടീസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്’; ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക വാദം കേട്ട കോടതി ഹർജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എൻഫോഴ്സ്മെൻറ് കണ്ടെത്തൽ ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തത്. എന്നാൽ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന് ഇഡി അറിയിച്ചു. ഇതുപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ല. സർക്കാരിൻറെ കൈവശമുളള ഭൂമിയിലോ മറ്റേതെങ്കിലും ഫണ്ടുകൊണ്ട് സർക്കാരിലേക്ക് വന്ന ഭൂമിയിലോ ആയിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

കിഫ്ബിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവ‍ർക്കും കിഫ്ബി അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതിൽ ഫെമ ചട്ട ലംഘനം ഉണ്ടെന്ന ഇ ഡി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. 2672 കോടി രൂപ സമാഹരിച്ചതിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാണ് കണ്ടെത്തൽ. 2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നെന്നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റിൻറെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *