കണ്ണൂർ: സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലാതായിട്ടും പോളിങ് ബൂത്തുകൾക്ക് ‘മാവോവാദി ഭീഷണി’. കണ്ണൂർ ജില്ലയിൽ 50 ബൂത്തുകളിലാണ് ഭീഷണിയുള്ളതായി കണക്കാക്കുന്നത്. ഇതിൽ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസർക്കാർ ഇടതു തീവ്രവാദബാധിത (മാവോയിസ്റ്റ് മേഖല) സംസ്ഥാനങ്ങളുടെ പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയിൽനിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്‌സൽവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടർന്നാണ് പട്ടികയിൽ കണ്ണൂരിനെയും വയനാടിനെയും നിലനിർത്താൻ കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. 2024 മാർച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കണ്ണൂർ-വയനാട് അതിർത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ സജീവമായിരുന്ന മാവോവാദികൾ അവസാനം കണ്ണൂർ, വയനാട് ജില്ലാ അതിർത്തിയാണ് താവളമാക്കിയിരുന്നത്.
