കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിനും കൂട്ടു പ്രതികൾക്കും എതിരായ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. അവസാനഘട്ട പരിശോധനയ്‌ക്കായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ കുറ്റപത്രം തിരിച്ചുകിട്ടി. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തൽ പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ ശിക്ഷാവിധി വെള്ളിയാഴ്ചയാണ്. ഇതിനുപിന്നാലെ കുറ്റപത്രം നൽകും.
ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് ദിലീപ് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും എസ്.പി കെ.എസ്. സുദർശന്റെ കൈ വെട്ടണമെന്നും പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ശബ്ദരേഖയും ഫോൺ റെക്കാഡുകളും അടക്കം തെളിവായി ശേഖരിച്ചു. മുൻകൂർജാമ്യം തേടിയെങ്കിലും കോടതി നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും നിരാകരിച്ചിരുന്നു.
2022 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, 2023 ജനുവരി 10നാണ് ഏഴുപേർക്കെതിരെ കേസെടുത്തത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, മാനേജർ കൃഷ്ണപ്രസാദ്, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് ജി. നായർ, ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് പ്രതികൾ. സായ് ശങ്കറിനെ പിന്നീട് മാപ്പുസാക്ഷിയാക്കി.
