2010 ൽ നടത്തിയ സർവേയിലെ ചോദ്യങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണിയാണെന്ന് കോടതി
കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ സംശയകരമായ സർവേ നടത്തിയതിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. 2010ൽ നടന്ന സർവേയിൽ കേരള പൊലിസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് വിലിയിരുത്തിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അമേരിക്കിയിലെ വാഷിങ്ടൺ ഡി.സി.യിൽ പ്രവർത്തിക്കുന്ന പ്രിൻസ്റ്റൺ സർവേ റിസർച്ച് അസോസിയേറ്റ്സ് (പി.എസ്.ആർ.എ) എന്ന സ്ഥാപനത്തിനായി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടെയ്ലർ നെൽസൺ സോഫ്രെസ് ( ടി.എൻ.എസ്) ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ സർവേ നടത്തിയത്. അമേരിക്കൻ കമ്പനിയുടെ പ്രസിഡന്റ് ഡോ.മേരി മക്കിന്റോഷ് ആണ് ടി.എൻ.എസ് കമ്പനിയുമായി 2010 ൽ കരാർ ഒപ്പിട്ടത്.2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രെണ്ട്സ് നഗറിൽ നടത്തിയ സർവേ ക്രമസമാധന പ്രശ്നത്തിന് കാരണമായി. ഫോർട്ട് പൊലിസ് സർവേയ്ക്കായി ഉപയോഗിച്ച ബുക്ക്ലറ്റിലെ ചോദ്യങ്ങൾ മുസ്ലിം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന്കണ്ടെത്തി കേസെടുത്തു.
ടി.എൻ.എസ്. കമ്പിയ്ക്കും ഡയറക്ടർ പ്രദീപ് സക്സേനയ്ക്കുമെതിരെയാണ് കേസെടുത്തത്. അന്വേഷണം ഏറ്റെടുത്ത ഇന്റേഷണൽ സെക്യുരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്.ഐ.ടി) തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.രാജ്യത്തിന്റെ മതസൗഹാർദ്ദത്തെയടക്കം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർവേ എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്.നിലവിൽ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.എസും ഡയറക്ടറും നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാരിനോട് അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ചോദ്യങ്ങൾ ഇസ്ലാം നേരിടുന്ന വെല്ലുവിളിയെന്ത്, ഇസ്ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ, നല്ല മുസ്ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യം എന്ത് തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ മതവിശ്വസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരമൊരു സർവേ നടത്താൻ വിദേശ കമ്പനിയെ അനുവദിച്ചത് ആശ്ചര്യപ്പെടുത്തുന്നു. ജനാധ്യപത്യ സോഷ്യലിസ്റ്റ് മതേതര രാജ്യമാണ് നമ്മുടേത്. ഒരു വിദേശ സ്ഥാപനത്തിന് ഇവിടെ സർവേ നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം.ഇവിടെ അത്തരമൊരു അനുമതിയില്ലായിരുന്നു.ഇത്തരം സർവേകൾ അനുവദിച്ചാൽ മതസൗഹാർദ്ദത്തെയും രാജ്യ സുരക്ഷയേയും ബാധിയ്ക്കും.കേന്ദ്ര സര്ക്കാർ വിഷയത്തെ ഗൗരവകരമായി കാണണം. രാജ്യത്തിന്റെ അഖണ്ഡത തകർക്കുകയാണ് ഇത്തരം സർവേകളുടെ ലക്ഷ്യമെങ്കിൽ നിയമപരമായ ഉചിതമായ നടപടി സ്വീകരിക്കണം- കോടതി പറഞ്ഞു.
ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിദേശ കാര്യ മന്ത്രാലയത്തിനും അയച്ചു നൽകാൻ രജിസ്ട്രേറിയ്ക്ക് നിർദ്ദേശം നൽകി. വിഷയം കേന്ദ്ര സർക്കാർ പരിശോധിയ്ക്കേണ്ടതുള്ളതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചു നൽകാൻ പൊലിസിനും നിർദ്ദേശം നൽകി.സർവേ നടത്തിയത്.20 രാജ്യങ്ങളിൽ ‘ഗ്രീൻ വേവ് 12’ എന്ന പേരിൽ ഇന്ത്യയ്ക്ക് പുറമെ ഇന്ത്യോനേഷ്യ,തായലന്ഡ്,മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് അമേരിക്കൻ കമ്പനി സർവ്വേ നടത്തിയത്. ഈ രാജ്യങ്ങളുടെ പാരമ്പര്യവും മൂല്യങ്ങളും സമീപനങ്ങളും എന്തെന്ന് അറിയാനായിരുന്നു സർവ്വേ എന്നാണ് അവകാശപ്പെട്ടത്. പി.എസ്.ആർ.എ.യ്ക്ക് ഇന്ത്യയിൽ ഓഫീസുണ്ടായിരുന്നില്ല.