മുകേഷിന്റെ കൊച്ചിയിലെ വീട്ടിൽ പരാതിക്കാരിയുമായി പൊലിസ് തെളിവെടുപ്പിനെത്തി

mukesh

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അ‌ന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അ‌ജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ, മുകേഷ് രാജിവെക്കേണ്ടെന്ന നിലപാടാണ് സി.പി.എം. കൈക്കൊണ്ടിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. അതുകൊണ്ട് സിനിമാ നയരൂപവത്കരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കുമെന്ന് സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *