നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി.എറണാകുളം സെക്ഷൻസ് കോടതിയിൽ നിന്ന് ദൃശ്യം ചോർന്നു വെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിജിലൻസ് ഡിവൈ.എസ്.പി യുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.

 ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് നടി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.  ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന ആശങ്ക പ്രകടിപ്പിച്ച നടി, ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു  സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പകര്‍പ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയിരുന്നു.  കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങള്‍ പ്രതിയായ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും വിദേശത്തേക്ക് കടത്തിയെന്നും വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച ജില്ലാ സെക്ഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണാ കോടതിയില്‍ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *