നടിയുടെ പീഢന ദൃശ്യങ്ങള്‍ ചോര്‍ന്നത് ഏത് കോടതിയില്‍ നിന്നാണെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി.ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോര്‍ന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്.പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു.ആലുവ, അങ്കമാലി മജിസ്‌ട്രേറ്റ് കോടതികളിലും,ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത പൊലിസിനില്ല. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നടത്തിയതില്‍ അന്തിമ റിപ്പോര്‍ട്ട് ഏപ്രില്‍ 18ന് സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 15ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.അതേസമയം മുംബൈയിലെ ലാബില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ സുപ്രധാന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.ഒരു ഫോണിലെ വിവരങ്ങള്‍ നീക്കംചെയ്യാന്‍ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ജീവനക്കാരന്റെ മൊഴി.ദിലീപ് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരന്‍ സുഗീന്ദ്ര യാദവിന്റെ മൊഴി.ചില അനധികൃത ഇടപാടുകളും ഈ ലാബ് മുഖേന നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.ലാബിലെ കംപ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറര്‍ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *