കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഫോണുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ജനുവരി 29നും 30നും ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
നിര്‍ണായകമായ പല വിവരങ്ങളും നീക്കം ചെയ്ത ശേഷമാണ് കോടതി നിര്‍ദേശ പ്രകാരം ഫോണുകള്‍ ഹാജരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലാണ് ക്രൈം ബ്രാഞ്ച് എസ്.പി എം.പി മോഹനചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദിലീപും മറ്റ് പ്രതികളും കോടതിയില്‍ ഹാജരാക്കിയ ആറു ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘം ആരോപിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ പ്രതികള്‍ ഫോണുകള്‍ മാറ്റി. ചോദ്യം ചെയ്യലില്‍ ദിലീപിനോട് ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുംബൈയിലെ ഒരു ലാബില്‍ പരിശോധനക്ക് നല്‍കിയെന്നാണ് മറുപടി നല്‍കിയത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയില്‍ ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്. അഭിഭാഷകന്‍ വഴിയാണ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. മുംബൈയിലെ ലാബില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് പൊലിസ് പിടിച്ചെടുക്കുകയും ലാബ് ഡയറക്‌റെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തു.
ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തതായുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
