ഇസ്രയേലിനെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് ഹമാസ്: ഗാസയിൽനിന്ന് റോക്കറ്റാക്രമണം; ‘യുദ്ധാവസ്ഥ’

ജറുസലം∙ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഗാസയിലെ ഹമാസ് സംഘടന അറിയിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രയേലും. ഗാസയിൽനിന്നുള്ള ആക്രമണം നേരിടുകയാണെന്നും റോക്കറ്റ് പ്രതിരോധ ഉപകരണങ്ങൾ വിന്യസിച്ചതായും ഇസ്രയേൽ അറിയിച്ചു. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.

ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തതായും ഡീഫ് അറിയിച്ചു.

ഗാസ മുനമ്പിൽനിന്ന് റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേലും സ്ഥിരീകരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. അരമണിക്കൂറോളം നീണ്ടുനിന്നു. റോക്കറ്റാക്രമണത്തിൽ എഴുപതുകാരിയായ ഇസ്രയേലി വനിതയ്ക്കു ഗുരുതരമായി പരുക്കേറ്റു.  ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ജനങ്ങൾ അവരുടെ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമുള്ള ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ താമസിക്കാൻ ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി.

ഗാസയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഹമാസ് പോരാളികൾ ഇസ്രയേലിന്റെ റോഡുകളിൽ റോന്തു ചുറ്റുന്ന വിഡിയോകൾ പുറത്തുവന്നു. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു.

എല്ലാ പലസ്തീനികളും ഇസ്രയേലിനെ നേരിടാൻ ഒരുങ്ങണമെന്നും മുഹമ്മദ് ഡീഫ് ഇന്നു രാവിലെ പ്രസ്താവനയിൽ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ ഒന്നിലധികം വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ശബ്ദസന്ദേശമായാണ് ഡീഫിന്റെ പ്രസ്താവന പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *